Not able to read in Malayalam ? I Can Help you ...


Not able to read in Malayalam ? I can Help You...

PLEASE INSTALL a Malayalam Font. ( Click here to download Eg: Kartika.ttf ). Download the kartika.ttf to your C:\Windows\Fonts folder.

-------------------------------------------------------------


Saturday 17 September 2011

5. ജര്‍മ്മന്‍ ഷേപ്പെദ് ഇന്‍ ക്രിസ്ത്മസ് കരോള്‍

ഞങ്ങളുടെ ബ്രോഡ് വേ ഗാന്ഗ് രണ്ടു വര്ഷം ക്രിസ്മസ് കരോളിനു പോയി ! പോക്കറ്റ്‌ മണി ഒപ്പിയ്ക്കാനുള്ള ഒരു തത്രപ്പാട്. ക്രിസ്ത്യാനികള്‍ ഒഴികെ മറ്റെല്ലാവരും ഉണ്ട് ഗാങ്ങില്‍. ഒരു തല്ലിക്കൂട്ട്‌ കരോള്‍. ആകെ അറിയാവുന്ന ഒരു പാട്ട് നമ്മുടെ 'യാഹൂദിയായിലെ' ആയിരുന്നു. അതാണെങ്ങില്‍ ഒരു വരി മാത്രമേ അറിയൂ. ഗാങ്ങിലെ ഏക 'കവി'യായ ഞാന്‍ എനിയ്ക്കറിയാവുന്ന വിധം ആ പാട്ട് ഇങ്ങനെ പരിഷ്കരിച്ചു :

യഹൂദിയയിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തില്‍ ഒരു ഗ്രാമത്തില്‍
(പിന്നേം) ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തില്‍
ക്രിസ്തു രാജ് പാടീ .. റോമിയോ !!

(തിങ്കള്‍ കല പാടി ഗ്ലോറിയാ എന്നതാണ് ശരി എന്ന് പിന്നീടാണ്‌ അറിഞ്ഞത്.)

രശീത്‌  കുറ്റി ഒന്നും ഇല്ലാത്തത് കൊണ്ട് ക്രിസ്ത്യാനികളുടെ വീടുകള്‍ ( അതായതു റിസ്ക്‌ ) ഒഴിവാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പള്ളികളില്‍ നിന്നല്ലാത്ത കരോളുകള്‍ അന്ന് ആളുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ആദ്യത്തെ ഒന്ന് രണ്ടു ദിവസം കളക്ഷന്‍ മോശമായിരുന്നത് കൊണ്ട് ഒന്നോ രണ്ടോ ക്രിസ്ത്യാനികളുടെ വീട്ടിലും ഞങ്ങള്‍ കേറാന്‍ പ്ലാനിട്ടു. കഷ്ടകാലത്തിനു ഞങ്ങള്‍ തിരഞ്ഞെടുത്തത് പെരുംബാവൂരിലെ അന്നത്തെ ഒരു പ്രശസ്ത പല്ലുഡോക്ടറുടെ വീടായിരുന്നു. അങ്ങേരാനെങ്ങില്‍ ഒരു ഭയങ്കര സത്യക്രിസ്ത്യാനിയും.

അന്ന് രാത്രി ഞങ്ങള്‍ ഡോക്ടറുടെ വീട്ടില്‍ ചെന്ന് ആഞ്ഞു പാടി...

യഹൂദിയയിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തില്‍ ഒരു ഗ്രാമത്തില്‍
(പിന്നേം) ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തില്‍
(പിന്നേം) ഒരു ധനു മാസത്തില്‍ ഒരു ഗ്രാമത്തില്‍ക്രിസ്തു രാജ് പാടീ .. റോമിയോ !!
യഹൂദിയയിലെ ....

അലര്‍ച്ച കേട്ടു ഡോക്ടര്‍ സകുടുംബം ഇറങ്ങി വന്നു ഞങ്ങളെ 'വീക്ഷിച്ചു' ! ഒരല്‍പം പരുങ്ങലോടെ ഞങ്ങള്‍ വീണ്ടും വെച്ചു കാച്ചി.. യഹൂദിയയിലെ ....

ഡോക്ടര്‍ ഇടങ്ങോലിട്ടു : " നിര്‍ത്തു നിര്‍ത്തു...നിങ്ങള്‍ ഏതു പള്ളീന്നാ ? "

ഈ ചോദ്യത്തിന് ഞങ്ങള്‍ പ്രിപ്പയെര്ട് അല്ലായിരുന്നു ! എന്നാലും വിദഗ്ദ്ധമായ ഒരു മറുപടി കൊടുക്കണ്ടേ ?

ഞങ്ങളില്‍ മൂന്നു പേര്‍ അബദ്ധത്തില്‍ ഒരുമിച്ചു ഒരേ സമയം  മറുപടി കൊടുത്തു :

ഒരാള്‍        : സെന്റ്‌ മേരീസ് പള്ളി
മറ്റൊരാള്‍ : സെന്റ്‌ ജോര്‍ജ് പള്ളി
മൂന്നാമന്‍  : സെന്റ്‌ ജോണ്‍സ് പള്ളി

മൂന്നു ഉത്തരവും " ദൈവം സഹായിച്ചു ഒരേ സമയത്ത് " ആയതു കൊണ്ട് ഡോക്ടര്‍ക്ക്‌ 'സംഗതി' പിടികിട്ടി !

ഞങ്ങള്‍ മിഴിച്ചു നില്‍ക്കെ ഇരുട്ടില്‍ ഡോക്ടര്‍ പതുക്കെ കാര്‍ പോര്‍ച്ചിന്റെ ഒരു മൂലയിലേക്ക് നടന്നു.

ഏതാണ്ട് ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ അതാ ....

പെരുമ്പാവൂരിലെ അന്നത്തെ ഏക ജര്‍മ്മന്‍ ശേപ്പെര്ദ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു ഞങ്ങളുടെ നേരെ പാഞ്ഞു വരുന്നു !!!

കരോള്‍ പൊട്ടിയെങ്കിലും ഞങ്ങള്‍ പ്രതികള്‍ അവിടെനിന്നും 'പരോളില്‍' കഷ്ടിച്ച് ഓടി രക്ഷപ്പെട്ടു !

ക്രിസ്തു രാജ് പാടീ .. റോമിയോ !!




Saturday 10 September 2011

4. " പുലക്കോട്ട ശ്രീ ധര്‍മ ശാസ്താ ക്ഷേത്രം ! "

ഞങ്ങള്‍ക്ക് പെരുമ്പാവൂര്‍ ബ്രോഡ്‌വെയില്‍ ഒരു ഗാന്ഗ് ഉണ്ടായിരുന്നു. എന്നും വൈകിട്ട് എല്ലാരും ബ്രോഡ്‌വെയില് എത്തി രാത്രിയാവും വരെ വെടി പറഞ്ഞിരിയ്കുകയും അല്പസ്വല്പം പര ഉപദ്രവങ്ങള്‍ കാഴ്ച്ചവേയ്ക്കുകയും ചെയ്തു പിരിയുകയും കുറേക്കാലം തുടര്‍ന്നു.

അതിനിടയില്‍ ഏപ്രില്‍ ഫൂള്‍ ഡേ വന്നു.. ക്രിയാത്മകമായി എന്തെല്ലാം ചെയ്യാം എന്ന് ഞങ്ങള്‍ തല പുകഞ്ഞു ആലോചിച്ചു.... ഒടുവില്‍ ഒന്നും കിട്ടാതെ വന്നപ്പോള്‍ ചില പണികള്‍ ഒപ്പിച്ചു. തലേന്ന് രാത്രി ബ്രോഡ്‌വെയില്‍ എത്തി  ഒരു വിധം വൃത്തിയായി കിടന്ന മതിലുകളില്‍ എല്ലാം ചില എഴുത്തുകള്‍ ഭംഗിയായി ഒപ്പിച്ചു ! താഴെ കാണും പോലെ ചില തറ സംഭവങ്ങള്‍ :

ഹരിയുടെ വീടിന്റെ മതിലില്‍ ഇപ്രകാരം എഴുതപ്പെട്ടു. " ചാണകം ഇവിടെ വില്‍ക്കപ്പെടും "

തൊട്ടടുത്ത വീടിന്റെ ( പ്രശസ്തനായ ഒരു വക്കീലിന്റെ )  മതിലില്‍ : "ഞാന്‍ വാദം നിര്‍ത്തി; കാരണം എനിയ്ക്ക് വാതം തുടങ്ങി ".

ഏറ്റവും വലിയ ഒരു മാസ്റ്റര്‍ പീസ്‌ ഇതായിരുന്നു : ബ്രോഡ്‌വെ ജങ്ക്ഷനില്‍ ഉണ്ടായിരുന്ന ഒരു വലിയ സൈന്‍ ബോര്‍ഡ്‌ ഞങ്ങള്‍ ഇളക്കി എടുത്തു കൂട്ടുകാരന്‍ ആനന്ദിന്റെ ഇരുനിലവീടിന്റെ രണ്ടാം നിലയില്‍  തൂക്കിയിട്ടു :


ഏപ്രില്‍ ഒന്നിന് രാവിലെ ശ്രീമാന്‍ ആനന്ദിന്റെ അച്ഛന്‍ വന്നു വാതില്‍ തുറന്നപ്പോള്‍ മുറ്റത്തു ഒരു വലിയ ഭക്ത ജനകൂട്ടം കാത്തു നില്‍ക്കുന്നു >


ഞങ്ങള്‍ മുകളില്‍ തൂക്കിയ ബോര്‍ഡ്‌ ഏതാണെന്നല്ലേ ?


" പുലക്കോട്ട ശ്രീ ധര്‍മശാസ്താ ക്ഷേത്രം ! "

ബ്രോഡ്‌വെയക്കടുത്തുള്ള ഒരു അമ്പലമാണ് പുലക്കോട്ട ക്ഷേത്രം.

3. ശൂശു നിന്റെ #****...

എന്റെ സ്കൂള്‍ സുഹൃത്ത്‌ സന്തോഷ്‌ എപ്പോഴെങ്കിലും ഈ ബ്ലോഗ്‌ കാണാനിടയായാല്‍ അന്വേഷിച്ചു വന്നു എനിയ്ക്കിട്ട് രണ്ടു പെട പെടയ്ക്കും എന്നത് ഉറപ്പാണ്. കാരണം ഇതുവരെ ഈ 'രഹസ്യം' ആരും അറിഞ്ഞിട്ടില്ല !

പെരുമ്പാവൂര്‍ ബോയ്സ് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ എന്റെ ക്ലാസ്സിലായിരുന്നു ഈ സന്തോഷ്‌. കക്ഷിയ്ക്ക് രണ്ടു വീക്നെസ് ആണ്.

അതില്‍ ഒന്ന്, അടിയോടുള്ള പേടി മൂലം ഉയരുന്ന 'ശൂ' എന്ന ഒരു ശബ്ദം! എന്തിനെങ്കിലും ഒരു വീക്ക് കൊടുക്കാന്‍ സാര്‍ വടി പൊക്കുംബോഴെയ്ക്കും ഈ കക്ഷി 'ശൂ ..ശൂ' എന്ന് അറിയാതെ (ഉറക്കെ)പറഞ്ഞു പോകും. ഇത് പുള്ളിയ്ക്ക് ഒരിയ്ക്കലും നിയന്ത്രിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രത്യേകത ഞങ്ങള്‍ പിള്ളേരെയും അധ്യാപകരെയും ഒരുപോലെ ചിരിപ്പിച്ചിരുന്നു. അങ്ങനെ പിള്ളേരുടെ ഇടയില്‍ പുള്ളിയ്ക്ക്  മനോഹരമായ ഒരു പേര് വീണു : - 'ശൂശു'.

രണ്ടാമത്തെ വീക്നെസ്, ആരെങ്കിലും പുള്ളിയെ 'ശൂശു' എന്ന്  വിളിച്ചാല്‍ ഉടനെ പുള്ളി അറിയാതെ പറഞ്ഞു പോകും 'ശൂശു നിന്റെ അപ്പന്‍' ! ഇതും പുള്ളിയ്ക്ക് നിയന്ത്രിയ്ക്കാന്‍ കഴിയുമായിരുന്നില്ല.

മലയാളം ക്ലാസ്സില്‍ ‍എല്ലാരും പകര്‍ത്തു ബുക്ക്‌ അടുക്കി സാറിന്റെ മേശപ്പുറത്തു വെയ്ക്കണം. സാര്‍ പേര് വിളിയ്ക്കുമ്പോള്‍ എഴുന്നേറ്റു ചെല്ലണം, സാര്‍ പകര്‍ത്തു നോക്കി തിരുത്തി മാര്‍ക്കൊക്കെയിട്ടു തിരികെ തരും. ഒരിയ്ക്കല്‍ ക്ലാസ്സില്‍ ഫസ്റ്റ് പീരീഡ്‌ മലയാളം ആണ്. എല്ലാരും ബുക്കുകള്‍ അടുക്കി  വെച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഒരു പണി ഒപ്പിച്ചു. ക്ലാസ്സിന്റെ ഒരു മൂലയില്‍ പണ്ടെങ്ങോ ആരോ ഉപേക്ഷിച്ചു പോയ ഒന്നും എഴുതാത്ത ഒരു ബുക്ക്‌ കിടപ്പുണ്ടായിരുന്നു, ഞങ്ങള്‍ അത് എടുത്തു അതിന്റെ കവര്‍ പേജില്‍ വലുതായി 'ശൂശു' എന്നെഴുതി സാറിന്റെ മേശപ്പുറത്തു ബുക്കുകള്‍ക്കിടയില്‍ തിരുകി വെച്ചു.

സാര്‍ ഓരോ ബുക്കുകളായി പേര് വിളിച്ചു നോക്കിക്കൊണ്ടിരുന്നു. ഇടയില്‍ ഈ ബുക്കിന്റെ ഊഴം എത്തി. സാര്‍ കവര്‍ പേജില്‍ എഴുതിയ പേര് അല്പം കൌതുകത്തോടെയും ദേഷ്യത്തോടെയും ഉറക്കെ വായിച്ചു : "ശൂശു ?"

മറ്റെന്തോ പണിയില്‍ ഏര്‍പ്പെട്ടിരുന്ന നമ്മുടെ ശൂശു ആശാന്‍ അപ്രതീക്ഷിതമായി ഈ വിളി കേട്ടപ്പോള്‍ പതിവുപോലെ അറിയാതെ പ്രതികരിച്ചുപോയി : "ശൂശു നിന്റെ അപ്പന്‍ !"

പറഞ്ഞു  കഴിഞ്ഞാണ് കക്ഷി അറിഞ്ഞത് വിളി വന്നത് സാറിന്റെ അടുത്തു നിന്നാണെന്ന്. !!! അപ്പോഴേയ്ക്കും വളരെ വൈകിപ്പോയിരുന്നു...

ശേഷം കാഴ്ച ഇപ്രകാരം :

അറുക്കാന്‍ കൊണ്ടുപോകുന്ന മാടിന്റെ കഴുത്തിലെ കയറില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന പോലെ സാര്‍ ശൂശുവിന്റെ പാളച്ചെവിയും പിടിച്ചു വലിച്ചു നേരെ ഹെട്മാഷിന്റെ മുറിയിലേയ്ക്ക്... !!! എന്താണ് സംബവിച്ഛതെന്നു പോലും മനസ്സിലാവാതെ ശൂശു ആശാന്‍ നിക്കറും കണ്ണും ആവോളം നനച്ചു പുറകെ വലിഞ്ഞിഴഞ്ഞു ......!!

എങ്ങനെയുണ്ട് പാര ?!



Monday 5 September 2011

1. അയ്യപ്പോ .... ശരണം വിളി ആന്‍ഡ്‌ ടെന്‍ഷന്‍ !

തുടക്കം അയ്യപ്പന്‍ തന്നെ ആവട്ടെ... ചിലപ്പോള്‍ ശബരിമല യാത്ര പരിചയമുള്ളവര്‍ക്കേ ഇത് ആസ്വദിയ്ക്കാന്‍ പറ്റൂ .. എന്തായാലും നോക്കാം അല്ലേ ...

അച്ഛനോടൊപ്പം സ്ഥിരം ശബരിമല യാത്രയ്ക്ക് ഉള്ള കക്ഷിയാണ് ശരത്ചന്ദ്രന്‍ ചേട്ടന്‍. ശരണം വിളിയ്ക്കു പുള്ളിയാണ് ലീഡര്‍. ഇത്തവണ ഞാനും ഉണ്ട്. എന്റെ കന്നി യാത്രയാണ്. ശരണം വിളിയും ഏറ്റുവിളിയും അറിയാമല്ലോ. കാറില്‍ എല്ലാവരും യാത്ര തുടങ്ങി. ചേട്ടന്‍ ഫ്രന്റ്‌ സീറ്റില്‍ ഇരുന്നു ശരണം വിളി തുടങ്ങി. ഞാന്‍ പിറകില്‍ ആണ്. തുടക്കത്തില്‍ ഞാന്‍ സൈലന്റ് ആയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനും ശരത് ചന്ദ്രന്‍ ചേട്ടനും ഡ്രൈവറും ഒഴികെ എല്ലാരും ഉറക്കമായി. കക്ഷി എന്നോടായി "കന്നി അയ്യപ്പന്‍ ശരണം വിളി ആയിക്കോളൂ ".. എന്നിട്ട് പുള്ളിരണം വിളി തുടങ്ങി. തുടക്കം എളുപ്പമായിരുന്നു.

ചേട്ടന്‍: സ്വാമിയേ
ഞാന്‍: അയ്യപ്പോ
ചേട്ടന്‍: അയ്യപ്പോ
ഞാന്‍ : സ്വാമിയേ..

കൊള്ളാമല്ലോ !... ഇത് കുഴപ്പമില്ല. കുറച്ചുനേരം ഓകെ. പിന്നെ പതുക്കെ എനിയ്ക്ക് ടെന്‍ഷന്‍ തുടങ്ങി.

ചേട്ടന്‍: ആരുടെ കെട്ട് ?

ങ്ങേ ? എനിയ്ക്ക് ടെന്‍ഷന്‍ .. ആരുടെ കെട്ടായിരിയ്ക്കും ? എന്‍ടെയോ മറ്റോ ആണോ ? അതോ അങ്ങേരുടെ ആണോ ? ഇനി അച്ഛന്റെ ആണോ ?


ചേട്ടന്‍ വീണ്ടും : "ആരുടെ കെട്ട് ?" ഞാന്‍ ഒന്ന് പരുങ്ങി.

ചേട്ടന്‍ തന്നെ ഉത്തരം : "സ്വാമീടെ കെട്ട്" . കൂടെ എന്നെ തുറിച്ചു ഒരു നോട്ടവും പാസ്സാക്കി. ഇതൊന്നും അറിഞ്ഞൂടെയ്ടെയ്? എന്ന മട്ടില്‍ !
വീണ്ടും ചേട്ടന്‍: സ്വാമിയെ കണ്ടാല്‍ ?

ദേ കിടക്കുന്നു ! സ്വാമിയേ കണ്ടാല്‍ ഇനി എന്താണാവോ? "തിരിച്ചു പോരാം" എന്നോ മറ്റോ ആണോ ? എനിയ്ക്ക് വീണ്ടും പരുങ്ങല്‍ ആന്‍ഡ്‌ ടെന്‍ഷന്‍.

ചേട്ടന്‍ തന്നെ വീണ്ടും ഉത്തരം : "മോക്ഷം കിട്ടും $*#$" കൂടെ എന്നെ ഒരു തുറിച്ചു നോട്ടം വീണ്ടും !

ചേട്ടന്‍ : എപ്പോ കിട്ടും ?


ദേ പിന്നേം ! "ഏതാണ്ട് ഒരു പത്തരയ്ക്ക് കിട്ടും " എന്നോ മറ്റോ പറഞ്ഞാലോ ? ഞാന്‍ സ്വയം നിയന്ത്രിച്ചു. എന്തിനു എന്നെ ഇങ്ങനെ പരീക്ഷിയ്ക്കുന്നു അയ്യപ്പോ !

ചേട്ടന്‍ തന്നെ വീണ്ടും ഉത്തരം: "എപ്പോ കിട്ടും -   ഇപ്പൊ കിട്ടും. "

ഏയ്‌, ഇത് റിയാവൂല്ല.. ഞാന്‍ പതുക്കെ അടുത്തു കിടന്നുറങ്ങുന്ന ആളെ വിളിച്ചു"ദേ ശരത്ചന്ദ്രന്‍ ചേട്ടന്‍ വിളിയ്ക്കുന്നു".

പുള്ളിക്കാരന്‍ ചാടി എഴുന്നേറ്റു "എന്നെയോ ?"

ഞാന്‍ : "അല്ല, ശരണം വിളിയ്ക്കുന്നു, വേണേല്‍ ഏറ്റുവിളി ! " അങ്ങനെ ഞാന്‍ വെച്ചോഴിഞ്ഞു. ഹാവൂ. തല്‍കാലം രക്ഷപെട്ടു. അവസാനം പമ്പ എത്തി. കുളി കഴിഞ്ഞു മല കയറ്റം തുടങ്ങി.

ശരത്ചന്ദ്രന്‍ ചേട്ടന്‍ ഏറ്റവും മുന്നില്‍, ഞാന്‍ തൊട്ടു പുറകെ പെട്ടുപോയി. ബാക്കി എല്ലാരും എനിയ്ക്ക് പുറകില്‍ഇത്തവണ ഞാന്‍ രണ്ടും കല്‍പ്പിച്ചു തന്നെ. എന്തായാലും കാറില്‍ വെച്ച് കുറെ പഠിച്ചല്ലോ, ഒരു കൈ നോക്കാം.

ചേട്ടന്‍ : സ്വാമിയേ

ഞാന്‍ : അയ്യപ്പോ

ചേട്ടന്‍ : വെടി വഴിപാട്‌
ഞാന്‍ : സ്വാമിയ്ക്ക്
ചേട്ടന്‍ : കര്‍പൂര ദീപം
ഞാന്‍ : സ്വാമിയ്ക്ക്
ചേട്ടന്‍ : അവിലും മലരും
ഞാന്‍ : സ്വാമിയ്ക്ക്



ഹായ്.. കോളടിച്ചു !.. ഇനി എല്ലാം ഒരു "സ്വാമിയ്ക്ക് " ടൈപ്പ്  ആണെന്ന് തോന്നുന്നു, രക്ഷപെട്ടു. എന്‍ടെ ധൈര്യവും  കൂടെ ഒച്ചയും വര്‍ധിച്ചു !

ചേട്ടന്‍ : നെയ്യഭിഷേകം
ഞാന്‍ : സ്വാമിയ്ക്ക്

ചേട്ടന്‍: കല്ലും മുള്ളും
ഞാന്‍ : സ്വാമിയ്ക്ക് !!!!


ശരത്ചന്ദ്രന്‍ ചേട്ടന്റെ സകല നിയന്ത്രണവും വിട്ടു. പുള്ളി ടണ്‍ ബ്രേക്ക്‌ ഇട്ടു തിരിഞ്ഞു. പുറകെ പത്തു പന്ത്രണ്ടു പേരടങ്ങുന്ന ഞങ്ങള്‍ എല്ലാരും ഫുള്‍ സ്റ്റോപ്പ്‌. ! ഞാന്‍ കെട്ടൊക്കെ താഴെ വെച്ച് പറ്റിയ അബദ്ധത്തിനു പുള്ളിയുടെ കാലില്‍ വീഴാന്‍ തയ്യാറെടുത്തു.

പുള്ളിക്കാരന്‍ ഒറ്റ അലര്‍ച്ച "ജയറാം ഏറ്റവും പുറകില്‍ അങ്ങട് പോവുക. കല്ലും മുള്ളും കാലുക്കു മെത്തയ് ... സ്വാമിയേ... !...................."

ഈശ്വരാ.. ഒരു വിധം നന്നായി പോയ്ക്കൊണ്ടിരുന്നതാണ്.. ഇതിനിടയില്‍ പെട്ടെനനു പുള്ളി "കല്ലും മുള്ളും" കൊണ്ട് വരും എന്ന് ഞാന്‍ അറിഞ്ഞോ !

തലയില്‍ കെട്ടിന്റെ ഭാരവും മനസ്സില്‍ അതിനെക്കാള്‍ ശരണം വിളിയുടെ ടെന്‍ഷന്‍ ഭാരവും കൊണ്ട് ഏറ്റവും പുറകില്‍ ഞാനും വലിഞ്ഞു കയറി. പിന്നെയുള്ള എന്‍ടെ ശരണം വിളിയെല്ലാം "മ്യൂട്ടില്‍" ആയിപ്പോയി എന്ന് പറയേണ്ടല്ലോ !!

സ്വാമിയേ... !!!

2. നിന്നെ ഇന്ന് ഞാന്‍ ശരിയാക്കുമെടാ .. !

ഞാനും ചേച്ചിയും ഒരുമിച്ചുള്ള ഞങ്ങളുടെ കുട്ടിക്കാലം ശരിയ്ക്കും ഒരു 'ബോബനും മോളിയും' സ്റ്റൈല്‍ ആയിരുന്നു.

മിയ്ക്കവാറും സന്ധ്യകളില്‍ അച്ഛന്‍ നടക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്ക് കപ്പലണ്ടി പൊതികള്‍ കൊണ്ടുവരും. കപ്പലണ്ടിയേക്കാള്‍ ഞങ്ങളെ ആകര്‍ഷിച്ചിരുന്നത് അത് പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസിലെ ബോബനും മോളിയും കഥകള്‍ ആണ്. എനിയ്ക്ക് അതില്‍ മിയ്ക്ക കഥകളും അനുകരിയ്ക്കാന്‍ വലിയ താല്‍പര്യവുമായിരുന്നു.

ഞങ്ങളുടെ ഒരു സ്ഥിരം കലാപരിപാടി  അച്ഛന്‍ വന്നു കാല്ലിംഗ് ബെല്‍ അടിയ്ക്കുമ്പോള്‍ കതകു തുറന്നു ചാടി വീണു അലറി അച്ഛനെ പേടിപ്പിയ്ക്കുക എന്നതായിരുന്നു. ഇത് ഇടയ്ക്കിടയ്ക്ക് തുടരും.

ഏതാണ്ട് അച്ഛന്‍ തിരിച്ചു വരുന്ന സമയത്ത് സ്ഥിരം എന്റെ വീട്ടില്‍ വന്നു പുള്ളിയെ കത്തി വെയ്ക്കുന്ന ഒരു കൂട്ടുകാരനും അച്ചനുണ്ടായിരുന്നു - ജനാര്ദ്ധനന്‍ ചേട്ടന്‍. ഈ ചേട്ടന്‍ വന്നു കയറിയാല്‍ പിന്നെ ഏതാണ്ട് ഒരു 2 മണിക്കൂര്‍ പോയിക്കിട്ടും എന്നതിനാല്‍ ഞങ്ങള്‍ക്ക് അങ്ങേരോട് ഒരു ചെറിയ വൈരാഗ്യം ഉണ്ടായിരുന്നത് സ്വാഭാവികം.  

ഒരിയ്ക്കല്‍ എന്തോ ഒരു കാര്യത്തിനു ഞാനും ചേച്ചിയും തമ്മില്‍ തെറ്റി. അച്ഛന്‍ വരാനുള്ള സമയവുമായി. 

 ‍എങ്ങനെ ചേച്ചിയോടുള്ള  ദേഷ്യം തീര്‍ക്കാം എന്നാലോചിച്ചു ജനലിലൂടെ ഞാന്‍ പുറത്തേയ്ക്ക് നോക്കി ഇരിയ്ക്കുമ്പോള്‍ അതാ !

ജനാര്ദ്ധനന്‍ ചേട്ടന്‍ ഗേറ്റ് കടന്നു വരുന്നു.

പെട്ടെന്ന് എന്റെ ' മനസ്സില്‍ ലഡ്ഡു പൊട്ടി ' ! ഐഡിയ !.

ജനാര്‍ദ്ദനന്‍ ചേട്ടന് ഒരു പണിയും കൊടുക്കാം, ചേച്ചിയ്ക്ക് പാരയും വെയ്ക്കാം.

ഞാന്‍ ചാടിയോടി ചെന്ന് ചേച്ചിയോട് : " എടീ, അച്ഛന്‍ വരുന്നുണ്ട്. റെഡി ആയിക്കോ, ഇന്ന് അച്ഛനെ വിറപ്പിയ്ക്കണം ". കയ്യില്‍ കിട്ടിയ ഒരു  മുട്ടന്‍ വടിയും എടുത്തു ഞാന്‍ ചേച്ചിയുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു :

" ഞാന്‍ കതകു തുറന്നതും നീ ചാടി വീണോണം, വേണേല്‍ ഒരു ഡയലോഗും കാച്ചിയ്ക്കോ, അച്ഛനെ ശരിയ്ക്കും പറ്റിയ്ക്കണം "

ഞാന്‍ കതകു തുറന്നതും, ഒട്ടും സമയം കളയാതെ ചേച്ചി വടിയുമായി മുറ്റത്തേയ്ക്ക് പറന്നു വീണു അലറി !

" നിന്നെ ഇന്ന് ഞാന്‍ ശരിയാക്കുമെടാ @@(*&(*& "

പിന്നെ കണ്ട സീന്‍ ഇതാണ് :

ഏതാണ്ട് ഒരു നാലരയടി മാത്രം പൊക്കമുള്ള ജനാര്ദ്ധനന്‍ ചേട്ടന്‍, ആറടി പൊക്കമുള്ള ഞങ്ങളുടെ ഗേറ്റ് ചാടിക്കടന്നു അലറി വിളിച്ചു ജീവനും കൊണ്ട് ഓടുന്നു !!

ഞാന്‍ ഒരു 'സംവിധായകന്റെ' ആത്മ സംപ്തൃപ്തിയോടെ വീടിനകത്തേയ്ക്ക് പാഞ്ഞു !